കൊളംബൊ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ഗണേഷ് ഗുണവർദ്ധനൻ ചുമതലയേറ്റു. കൊളംബോയിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ചു കൊണ്ട് സർവ്വകക്ഷി സർക്കാർ എന്ന ആശയം ഭരണപക്ഷം പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ ഇതിനോട് പ്രതിപക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല . രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷം ഈ ആശയത്തോട് സഹകരിക്കണം എന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ കഴിഞ്ഞ ദിവസം ഉറപ്പ് നല്കിയതാണ്. പാർലമെന്ററി നടപടികളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള പിന്തുണ ഉണ്ടാകുമെന്ന് പ്രതിപക്ഷ എം പി എറാൻ വിക്രമരത്നെ അറിയിച്ചു. പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റ റനിൽ വിക്രമസിംഗെയ്‌ക്ക് മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ ആശംസകൾ അറിയിച്ചു.
1983ൽ പാർലമെന്റ് അംഗമായ ദിനേശ് ഗുണവർദ്ധന വലിയ രാഷ്‌ട്രീയ പാരമ്പര്യവും അനുഭവ സമ്പത്തുമുള്ള നേതാവാണ്. മുൻ സർക്കാരുകളിൽ ഗതാഗതം, പരിസ്ഥിതി, നഗര വികസനം, ജലസേചനം, ഉന്നത വിദ്യാഭ്യാസം, വിദേശകാര്യം, നൈപുണ്യ വികസനം, പൊതുഭരണംS, ആഭ്യന്തരം, പ്രാദേശിക ഭരണം തുടങ്ങിയ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.