ശ്രീനഗർ: മതഭീകരരെ ഭയന്ന് അടച്ചുപൂട്ടിയ കശ്മീരി പണ്ഡിറ്റുകളുടെ സൗര ശിവ ക്ഷേത്രം 35 വർഷം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തുറന്നു. ശ്രീനഗർ സൗര മേഖലയിലെ ശിവ ക്ഷേത്രമാണ് ഭക്തർക്കായി തുറന്നു നൽകിയത്. നവ്രെഹയുടെ ഭാഗമായുള്ള പ്രത്യേക പൂജ ക്ഷേത്രത്തിൽ നടന്നു. ശ്രീനഗർ പര്യടനത്തിലായിരുന്ന ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയും പൂജയിൽ പങ്കെടുത്തു.
90 കളിൽ കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലെ അശാന്തിയെത്തുടർന്ന് പലായനം ചെയ്തതോടെയാണ് ക്ഷേത്രം അടച്ചു പൂട്ടിയത് . ഇപ്പോൾ വീണ്ടും സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ കശ്മീരി പണ്ഡിറ്റുകൾ ഇവിടെ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒട്ടേറെ കശ്മീരി പണ്ഡിറ്റുകൾ ഇവിടെ പൂജയിൽ പങ്കെടുക്കാനെത്തിയിരുന്നു . പ്രത്യേക പ്രാർത്ഥനകൾക്കൊപ്പം ശിവ, പാർവതീ സ്തുതികളും ക്ഷേത്രത്തിൽ ഉയർന്നു. കശ്മീരിലെ പുതുവർഷത്തിന്റെ ആദ്യ ദിവസമായാണ് നവ്രെഹ് കണക്കാക്കപ്പെടുന്നത്.
എല്ലാ വർഷവും നവ്രെഹ് ദിനത്തിൽ ഇവിടെ വലിയ മേള നടന്നിരുന്നതായി പറയപ്പെടുന്നു. പ്രായഭേദമന്യേ നൂറുകണക്കിന് ഭക്തർ ഇവിടെ തടിച്ചുകൂടിയിരുന്നു. ഇപ്പോൾ വീണ്ടും നഷ്ടപ്പെട്ട പ്രതാപം ഇവിടെ തിരിച്ചെത്തിത്തുടങ്ങിയിരിക്കുന്നു.