ഉദയനിധി സ്റ്റാലിന്റ അവസാന ചിത്രം എന്ന നിലയിൽ മാർക്കറ്റ് ചെയ്യപ്പെട്ട ചിത്രമായിരുന്നു മാമന്നൻ. ഈ ചിത്രത്തിന് ശേഷം ഉദയ നിധി സിനിമ അഭിനയത്തോട് വിട പറയുന്നതായും ഇനി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. എന്തായാലും അത് നന്നായി എന്നാണ് തമിഴ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കാൽകാശിനു അഭിനയം വരാത്ത നായകനെയാണ് മാമന്നനിൽ പ്രേക്ഷകർക്ക് കാണാനായത്. ഇതോടെ ചലച്ചിത്ര മേഖലയിൽ രക്ഷപ്പെടാൻ സാദ്ധ്യതയില്ലാത്തതിനാൽ കുടുംബാധിപത്യം വാഴുന്ന തമിഴ് രാഷ്ട്രീയത്തിൽ ഉദയനിധി ഇറങ്ങുന്നുവെന്നാണ് വിമർശനം.
മാമന്നന്റെ ഏറ്റവും വലിയ നെഗറ്റിവും ഒരു പോസിറ്റിവും അതിലെ നായകനായ ഉദയനിധിയാണ് എന്നുതന്നെ പറയേണ്ടി വരും . ഇമോഷണൽ ആവേണ്ട സീനുകൾ വരുമ്പോൾ കൗശലപൂർവ്വം സഹതാരങ്ങളിലേക്ക് ഫോക്കസ് ചെയ്യുകയും. താഴേക്ക് നോക്കിപ്പിച്ചോ പുറം തിരിഞ്ഞു നിർത്തിയോ ഒക്കെ ഉദയനിധിയുടെ കഴിവില്ലായ്മയെ ഒരു പരിധി വരെ മറച്ചു പിടിക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഇത് കൊണ്ട് ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രത്തിനും, വടിവേലുവിന്റെ ടൈറ്റിൽ കഥാപാത്രത്തിനും വേണ്ടത്ര സ്പെയ്സും കാൻവാസും ലഭിച്ചിരിക്കുകയാണ്. കഴുത്തിലെ ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുക്കി തീ പാറുന്ന നോട്ടവുമായി ഫഹദ് രത്നവേൽ ആയി ജ്വലിക്കുകയാണ്.അതെ സമയം വടിവേലുവിന്റെ കരിയർ ബെസ്റ്റ് റോളാണ് മാമന്നൻ. വിധേയനായ ഒരു അനുചരനിൽ നിന്നും പാകതയും അതെ സമയം സ്ഥൈര്യവും കൈവന്ന ഒരു നേതാവിലേക്കുള്ള ട്രാൻസിഷൻ അതി മനോഹരമായിത്തന്നെ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
ദ്രാവിഡ പാർട്ടികളുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനമായി കണക്കാക്കിയിരുന്നത് വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു. എന്നാൽ അത് കാലക്രമേണ ചില വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും അധികാരവും പണവും ചേർത്തുവെയ്ക്കാനുള്ള ഒന്നായി പരിണമിച്ചുവെന്നതാണ് അടിക്കിടെ ഉണ്ടാകുന്ന ഇഡി റെയ്ഡ്‌കൾ തെളിയിക്കുന്നത്. മാറി മാറി ദ്രാവിഡ കക്ഷികൾ ഭരിച്ചിട്ടും ജാതി മതിൽ ഇന്നും തമിഴകത്ത് നില നിൽനിൽക്കുന്നുവെന്നത് അവിടെ അരങ്ങേറുന്ന ദുരഭിമാന കൊലകളിൽ നിന്ന് തെളിഞ്ഞ ജലം പോലെ വ്യക്തമാണ്. ഇത്തരത്തിൽ നീതിയുക്തമായ ഭരണമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത തമിഴ് ജനതയ്ക്ക് മുന്നിലാണ് കുടുബാധിപത്യത്തിന്റെ മേൽക്കോയ്മയുമായി ഉദയനിധി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരത്തിലുള്ള കഴിവുകെട്ട രാഷ്ട്രീയ കുബുദ്ധികളുടെ നീക്കങ്ങൾ തമിഴ് ജനത തിരിച്ചറിഞ്ഞില്ലെങ്കിൽ കടുത്ത നഷ്ടങ്ങളാകും അവരെ കാത്തിരിക്കുന്നത്.