കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. 27ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ലോക്നാഥ് ക്ഷേത്രത്തില്‍ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് എത്തിയവരാണ് തിക്കിലും തിരക്കിലും പെട്ടത്. തീര്‍ഥാടകര്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ആളുകള്‍ ചിതറിയോടുകയും തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. നിസാര പരിക്കേറ്റവർക്ക് 50,000 രുപ വീതവും നൽകും. പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദർശിച്ചു.