തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ നികുതി വർദ്ധനവ് ഉണ്ടായേക്കാമെന്ന സൂചന നൽകി ധനമന്ത്രി ടി എൻ ബാലഗോപാൽ. കേന്ദ്ര സഹായത്തിൽ വരുന്ന കുറവും GST നഷ്ടപരിഹാരം ഈ വർഷത്തോടെ അവസാനിക്കുന്നു എന്നതും ഉൾപ്പെടെ ഏകദേശം 15800 കോടി രൂപയുടെ വരുമാന കുറവ് അടുത്ത സാമ്പത്തിക വർഷം ഉണ്ടാകുമെന്ന് ധനവകുപ്പ് പറയുന്നു. ഈ വിടവ് നികത്താൻ സംസ്ഥാനത്തിന്റെ മുന്നിൽ നികുതി വർധനവല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. സാധ്യമായ എല്ലാ മേഖലകളിലും നികുതി വർധനവും വൈദ്യുതി ചാർജ്ജ് വർദ്ധനവുമെല്ലാം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സഹായവും കടമെടുക്കുന്ന തുകയുമുപയോഗിച്ച് കടന്നുകൂടാമെന്ന നയമാണ് മാറി മാറി വരുന്ന സർക്കാരുകൾക്ക്. ഉൽപ്പാദന വർദ്ധനവിനോ വരുമാന വർദ്ധനവിനോ സഹായിക്കുന്ന ദീർഘകാല പദ്ധതികളില്ല എന്നത് കേരളത്തിന് വിനയാകുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ പോലും നടപ്പിലാക്കാതെ വരുമ്പോൾ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.