ദില്ലി : അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി. ഇടുക്കി ചിന്നക്കനാലില്‍ വ്യാപക നാശ നഷ്ടം വിതയ്ക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേൾക്കുകയും സർക്കാരിന്റെ ഹർജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് യുക്തിസഹമാണെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കൊണ്ടും അരിക്കൊമ്പനെ പാർപ്പിക്കാൻ പറമ്പിക്കുളത്തിനു പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവിലെ പരാമർശത്തിനെതിരെയുമാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന ഹൈക്കോടതിയുടെ നിലപാട് കേരളം സുപ്രീം കോടതിയിലും ആവർത്തിച്ചു. കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്ന കാര്യത്തിൽ ഒരിക്കലും സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നാണ് നേരത്തെയുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ നിർദേശിച്ചിരുന്നത്. പകരം സ്ഥലം കണ്ടെത്താൻ 5 ദിവസത്തെ കാലാവധിയും ഹൈക്കോടതി നൽകിയിരുന്നു