തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതൽ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാൻ സാധ്യത. എക്സൈസ് ഉൾപ്പെടെയുള്ള തീരുവകൾ നിർമാതാക്കൾ മുൻകൂറായി അടയ്ക്കണമെന്ന് ബെവ്‌കോ അറിയിച്ചു.
എന്നാൽ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകർ പറയുന്നു. ബെവ്‌കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന.
അതേസമയം ഏപ്രില്‍ ഒന്നു മുതല്‍ മദ്യക്കമ്പനികള്‍ എക്‌സൈസ് – ഇറക്കുമതി ഡ്യൂട്ടികള്‍ അടച്ച് പെര്‍മിറ്റ് എടുക്കണമെന്നാണ് ബെവ്‌കോ എം.ഡിയുടെ വിവാദ നിര്‍ദ്ദേശം. മദ്യവില്പനയ്ക്ക് ശേഷം ക്വട്ടേഷന്‍ തുകയ്‌ക്കൊപ്പം മുന്‍കൂര്‍ നികുതി തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികള്‍ക്ക് ഇത് താങ്ങാനാവില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, വിദേശനിര്‍മ്മിത വിദേശമദ്യം, വിദേശനിര്‍മ്മിത വൈന്‍ ഇനങ്ങളിലായി 128 കമ്പനികളാണ് ബെവ്‌കോയ്ക്ക് മദ്യം നല്‍കുന്നത്.