വൻ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു, അതിന് പിന്നാലെയാണ് ഈ സംഭവം.
എന്നാൽ ഇതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി റഷ്യയുമായുള്ള ചർച്ച സ്ഥിരീകരിച്ചു. ബെലാറസ് പ്രസിഡന്റിന്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അറിയിച്ചു. യുക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്ക് തിരിച്ചതായിയാണ് പുറത്ത് വരുന്ന റിപ്പോർട്ട്.