തൃശൂർ : കണ്ണൂർ മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പുന്നയൂർക്കുളത്ത് അമ്മയ്ക്കും മകൾക്കുമാണ് ഇന്നുച്ചയ്ക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. പുന്നയൂർക്കുളം സ്വദേശി ബിന്ദു, മകൾ ശ്രീക്കുട്ടി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കടയിലേക്ക് പോകുന്നവഴിയാണ് ബിന്ദുവിനെ തെരുവുനായ ആക്രമിച്ചത്. ബിന്ദുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീക്കുട്ടിയേയും നായ ആക്രമിക്കുകയായിരുന്നു. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധമിരമ്പുന്നതിനിടെയാണ് വീണ്ടും തെരുവ് നായആക്രമണം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓട്ടിസമുള്ള നിഹാലിന് സംസാരശേഷി കുറവായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ തെരുവ് നായകൾ ഓടിയപ്പോൾ കുട്ടി ഭയപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും തുടർന്ന് നായകൾ ആക്രമിച്ചതാകാമെന്നുമാണ് കരുതുന്നത്.