തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തിൽ പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി തന്നെ ചർച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുക. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതിയും ഇന്ന് അവലോകനം ചെയ്യും.
കേരളത്തിലെ തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മാസം 28 ന് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിൽ തെരുവ് നായ ശല്യം ഉണ്ടെന്ന കാര്യം ആദ്യം അംഗീകരിക്കണം എന്നും കോടതി പറഞ്ഞു.
അതേസമയം, ആക്രമണങ്ങളുടെ പേരിൽ നായകളെ കൊല്ലുന്നത് അനുവദിക്കരുത് എന്ന് മൃഗസ്നേഹികൾ വാദിച്ചു. നായ്ക്കളെ കൊല്ലുന്നതിന് എതിരെ നിയമം ഉണ്ടെന്നും മൃഗസ്നേഹികൾ കോടതിയിൽ പറഞ്ഞു. എന്നാൽ അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസമില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട് എന്ന് അഭിഭാഷകനായ വി കെ ബിജു കോടതിയിൽ വാദിച്ചു. ജസ്റ്റിസ് സിരി ജഗൻ കമ്മീഷന്റെ റിപ്പോർട്ട് തേടണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു.

