വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. കഴിഞ്ഞ ദിവസം 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യു.എസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍നീക്കത്തിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനെ തുടർന്നാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി.
ജനുവരി 28-ന് ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ ആക്രമിച്ചായിരുന്നു യു.എസ്. മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണവും.
ആഗോള വ്യാപാരത്തെയും നിരപരാധികളായ നാവികരുടെ ജീവനെയും അപകടത്തിലാക്കാനുള്ള ഹൂതികളുടെ ശേഷി തകര്‍ക്കലാണ് ആക്രമണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയില്‍ യു.എസും ബ്രിട്ടനും വ്യക്തമാക്കി. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് യു.എസ്.-ബ്രിട്ടന്‍ ആക്രമണം നടന്നത്.