കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്ന മെഷീനുകൾ മോഷ്ടിക്കുന്ന സംഘം മലപ്പുറത്ത് പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, കൊളത്തൂര്‍ സ്വദേശി ഹിലാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
വഴിക്കടവ് സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കുറച്ചു ദിവസമായി കരിമ്പ് ജ്യൂസ് കച്ചവടം നടത്താതെ മെഷീന്‍ റോഡരികില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിവച്ചിരിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട മോഷണസംഘം പട്ടാപ്പകല്‍ മെഷീന്‍ മോഷ്ടിച്ച് സംശയം തോന്നാതിരിക്കാന്‍ മറ്റ് ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വഴിക്കടവ് പോലീസും നിലമ്പൂർ സബ് ഡിവിഷന്‍ ജില്ലാ ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ അന്വേഷണത്തില്‍ ആക്രി സാധനങ്ങള്‍ എടുക്കുവാന്‍ ഒരു സംഘം നിലമ്ബൂര്‍ വഴിക്കടവ് എടക്കര ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങിയിരുന്നതായും പ്രതികള്‍ പെരിന്തല്‍മണ്ണ കൊളത്തൂര്‍ ഭാഗത്തേക്ക് പോയതായും കണ്ടെത്തി.
ചാവക്കാട് പോലീസ് സ്റ്റേഷനില്‍ അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി നിരവധി കേസുകളിള്‍ പ്രതിയാണ് ഹുസ്സൈന്‍. നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ എബ്രഹാമിന്‍റെ നിര്‍ദ്ദേശപ്രകാരം വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.