Wednesday, May 15, 2024
spot_img

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: കുട്ടിസഖാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന്


തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ്. ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് റസ്റ്റ് റൂമിനുള്ളില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക്് ശ്രമിച്ചത്. ക്ലാസില്‍ നിന്ന് കുട്ടികളെ സമരത്തിന് വിളിച്ചുകൊണ്ടുപോകുന്നതിനെ എതിര്‍ത്തതിന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടി കുറിപ്പെഴുതി വച്ചിരുന്നു.

കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെ കോളേജിലെ ജീവനക്കാരാണ് ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയില്‍ നിന്ന് ഡോക്ടറാണ് കുറിപ്പ് കണ്ടെത്തിയത്.

നഗരത്തിലെ എല്ലാ എസ്എഫ്ഐ പരിപാടികള്‍ക്കും യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ക്ലാസ്സ് നിര്‍ത്തിവയ്പിച്ച് കുട്ടികളെ കൊണ്ടുപോകുന്നത്. കുട്ടികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതിനെ ഒന്നാം വര്‍ഷക്കാരിയായ താന്‍ എതിര്‍ത്തത് നേതാക്കളെ ചൊടിപ്പിച്ചു. ഇതോടെ എസ്എഫ്ഐക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു. അധ്യാപകരോടും പ്രിന്‍സിപ്പാളിനോടും നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. പഠിക്കാനുള്ള മോഹവുമായി എത്തിയ തനിക്ക് പരീക്ഷയ്ക്ക് നന്നായി എഴുതാനായില്ല. നിരവധി തവണ കോളേജ് മാറ്റാന്‍ വീട്ടുകാരോട് പറഞ്ഞതാണ്.

ക്ലാസ്സ് നഷ്ടപ്പെടുന്നതിനെതിരെ ആദ്യം എതിര്‍പ്പുന്നയിക്കാന്‍ ഒപ്പം നിന്നവരും ഭീഷണിയെത്തുടര്‍ന്ന് പിന്മാറി. അധ്യാപകരും പ്രിന്‍സിപ്പാളുമെല്ലാം എസ്എഫ്ഐക്കാര്‍ക്കൊപ്പമാണ്. സ്വസ്ഥമായി പഠിക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

എസ്എഫ്ഐ നേതാക്കളായ ക്ലാസിലെ രണ്ട് പെണ്‍കുട്ടികളുടെയും യൂണിറ്റ് നേതാക്കളായ രണ്ട് ആണ്‍കുട്ടികളുടെയും പേര് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എസ്എഫ്ഐക്കാരുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം രാവിലെ ലൈബ്രറിയിലെത്തിയ കുട്ടി കൂട്ടുകാരികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് കോളേജിലെ റെസ്റ്റ് റൂമിലെത്തി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കോളേജ് അവധി ആയിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. രാത്രിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. അപകട നില തരണം ചെയ്ത കുട്ടി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.

ഈ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഇടപെടുകയും കോളേജ് പ്രിന്‍സി്പ്പാളില്‍നിന്ന് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇക്കാര്യത്തില്‍ എസ്എഫ്‌ഐ നേതാക്കളില്‍നിന്നും വിശദീകരണം തേടും. സംഭവത്തില്‍ എബിവിപി ഈ വിഷയം ഗൗരവമായി കാണുന്നതായും പ്രക്ഷോഭപരിപാടികളുമായി മാന്നോട്ടുപോകുമെന്നും എബിവിപി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Related Articles

Latest Articles