തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയിൽ പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഡോ. റുവൈസ് 14 ദിവസത്തെ റിമാൻഡിൽ. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണമെന്നാണ് പോലീസ് കണ്ടെത്തൽ.
ഒപി ടിക്കറ്റിന്റെ പിറകിൽ ഡോ.ഷഹ്ന എഴുതിയ ആത്മഹത്യകുറിപ്പിലെ ”അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സദോഹരിക്ക് വേണ്ടിയാണോ.ഞാൻ വഞ്ചിക്കപ്പെട്ടു.” – എന്ന വരികളുടെയും ബന്ധുക്കളുടെമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്.ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവും ഇന്നലെ കേസെടുത്തിരുന്നു. ഇന്ന് പുലർച്ചയോടെയാണ് റുവൈസിനെ പിടികൂടിയത്.
അതേസമയം റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹനക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞത്. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയക്കും. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. വിവാഹ ആലോചന എത്തിയപ്പോൾ എതിർപ്പൊന്നുമില്ലെന്നും 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നൽകാമെന്നും കുടുംബം അറിയിച്ചിരുന്നു. എന്നാൽ റുവൈസിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ആത്മഹത്യയിൽ റുവൈസിനുള്ള പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം മെഡിക്കൽ കോളേജ് പൊലീസ് വ്യക്തമാക്കിയിരുന്നില്ല.
പിജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്നു റുവൈസ്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം പിജി ഡോക്ടറായ റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.