പിറന്നാളാഘോഷത്തിനായി പന്‍വേലിനടുത്തെ ഫാം ഹൗസിലെത്തിയ സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. തന്റെ 56-ാം ജന്മദിനം ആഘോഷിക്കാൻ പൻവേലിലെ ഫാം ഹൗസിൽ എത്തിയപ്പോഴാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ പാമ്പ് കടിച്ചത്.
സംഭവം അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒന്ന് പേടിച്ചെങ്കിലും ഭാഗ്യത്തിന് ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്ന് സൽമാൻ തന്നെ പറഞ്ഞു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. മാത്രമല്ല പാമ്പ് തന്നെ മൂന്നുതവണ കടിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് നല്‍കിയ പ്രതികരണത്തില്‍ സല്‍മാന്‍ പറയുന്നു.
ഫാം ഹാസിലെ സഹോദരി അർപിതയുടെ പേര് നൽകിയിരിക്കുന്ന ഒരു മുറിയിൽ അകപ്പെട്ടതായിരുന്നു പാമ്പ്. തുടർന്ന് ഇതിനെ രക്ഷിക്കാനായി പോയപ്പോഴാണ് കടിയേറ്റതെന്ന് സൽമാൻ പറഞ്ഞു. എന്നാൽ ഇക്കാര്യമറിഞ്ഞ് അച്ഛൻ വളരെയധികം ടെൻഷനടിച്ചു. പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ എന്നായിരുന്നു അച്ഛൻ ചോദിച്ചത്.
ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്ന് താൻ അച്ഛനോട് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ തുടങ്ങിയ തന്റെ സിനിമകളെ ബന്ധപ്പെടുത്തിയായിരുന്നു സൽമാന്റെ ഈ പരാമർശം. പാമ്പിനെ ഞങ്ങൾ ഉപദ്രവേച്ചോ എന്നായിരുന്നു പിന്നെ അറിയേണ്ടത്. വളരെ സൂക്ഷിച്ച് സ്‌നേഹത്തോടെയാണ് കൈകാര്യം ചെയ്തതെന്നും തിരികെ വനത്തിലേക്ക് വിട്ടെന്നും അദ്ദേഹത്തോട് പറഞ്ഞു.
മുറിയിലേക്ക് പാമ്പ് കടന്നപ്പോൾ കുട്ടികളെല്ലാം പേടിച്ചപ്പോഴാണ് അകത്തേക്ക് കയറിയത്. വടി കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവർ കൊണ്ടുവന്നത് ഒരു ചെറിയ വടിയാണ്. വലുത് എടുത്തുകൊണ്ടുവരാൻ പറഞ്ഞു. അതിനുശേഷം വളരെ സ്‌നേഹത്തോടെ പാമ്പിനെ ആ വടിയിൽ ചുറ്റിയെടുത്തു.
എന്നാൽ വടിയിലൂടെ ചുറ്റിപ്പിണഞ്ഞ് അത് തന്റെ കൈയുടെ അടുത്തുവരെ വന്ന് നിന്നു. അപ്പോൾ മറ്റേ കൈകൊണ്ട് അതിനെ എടുത്തു. മാത്രമല്ല അവിടെയുള്ള പ്രദേശവാസികൾക്ക് എന്തെല്ലാം പാമ്പുകൾ വരാറുണ്ടെന്ന് അറിയാവുന്നതാണ്. ഇത് കാന്താരി പാമ്പാണ്. അതുകൊണ്ട് അവർ കാന്താരി, കാന്താരി, കാന്താരി എന്ന് അലറാൻ തുടങ്ങി. അപ്പോഴാണ് പാമ്പ് തന്നെ ആദ്യം കൊത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നെ ആളുകൾ കൂടുതൽ ബഹളം വെച്ചപ്പോഴാണ് പാമ്പ് രണ്ടാമത് കടച്ചത്. അപ്പോഴേക്കും എല്ലാവരും ഹോസ്പിറ്റൽ ഹോസ്പിറ്റൽ എന്ന് വിളിച്ചുപറയാൻ തുടങ്ങി. ആ ബഹളത്തിനിടയിൽ പാമ്പ് മൂന്നാമതും കൊത്തുകയായിരുന്നെന്ന് സൽമാൻ പറഞ്ഞു.
പാമ്പിന് വിഷമില്ലെന്ന് സ്ഥിരീകരിച്ചതോടെ അദ്ദേഹം പ്രാഥമിക ചികിൽസ നേടിയ ശേഷം ആശുപത്രിയിൽ നിന്നും ഫാം ഹൗസിലേക്ക് തന്നെ മടങ്ങി. ആന്റി വെനം ഇഞ്ചെക്ഷൻ എടുത്ത് ആറ് മണിക്കൂറോളം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.