ദില്ലി: കേരളത്തിലെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 72 പേര്‍ക്ക് കൂടി പരോളില്‍ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ബി. ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് നേരത്തെ പരോള്‍ ലഭിച്ചവരാണ് ഇവര്‍. എന്നാൽ, കൊവിഡ് വ്യാപനം കുറഞ്ഞതിനാല്‍ പരോള്‍ റദ്ദാക്കി ജയിലുകളിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് തടവ്പുള്ളികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് വാദിച്ചു. നേരത്തെയും ചില തടവ്പുള്ളികളുടെ പരോള്‍ കാലാവധി സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു.