ദില്ലി: മുല്ലപ്പെരിയാർ (Mullaperiyar Dam) വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാവകണമെന്നായിരുന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.
ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് മേൽനോട്ട സമിതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. അതേസമയം കേരളവുമായും മേല്‍നോട്ടസമിതിയുമായും പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാടും മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.
മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതിന് 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച്ച വരുത്തി, സുരക്ഷക്കായുള്ള മേല്‍നോട്ട സമിതി ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്നിങ്ങനെ രണ്ട് പരാതികളിലെ പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.