ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ (Suresh Raina) പിതാവ് ത്രിലോക്ചന്ദ് റെയ്‌ന അന്തരിച്ചു.ഞായറാഴ്ച ഗാസിയാബാദിലെ വസതിയിലായിരുന്നു അന്ത്യം.സൈനിക ഉദ്യോഗസ്ഥനായിരുന്നു ത്രിലോക്ചന്ദ് റെയ്‌ന. ചികിത്സയിലായിരുന്ന ത്രിലോക്ചന്ദിന്റെ ആരോഗ്യനില കഴിഞ്ഞ ഡിസംബറിൽ വഷളായിരുന്നു.
സൈനികനായിരുന്ന തന്‍റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ ബോംബ് നിര്‍മാണ വിദഗ്ദ്ധനായിരുന്നു. ജമ്മു കശ്മീരിലെ റെയ്‌നാവാകി സ്വദേശിയായ ത്രിലോക്ചന്ദ് റെയ്‌ന 1990-കളില്‍ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അവിടംവിട്ട് ഘാസിയാബാദിലെത്തിയത്.
വിദേശപര്യടനങ്ങളില്ലാത്തപ്പോഴൊക്കെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു റെയ്ന എപ്പോഴും താമസിച്ചിരുന്നത്. മാതാപിതാക്കളെ വിട്ടു നില്‍ക്കേണ്ടിവരുമെന്നതിനാല്‍ പരിശീലനം പോലും ഗാസിയാബാദില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പലപ്പോഴും സുരേഷ് റെയ്ന ശ്രമിക്കുമായിരുന്നു. തന്‍റെ പിതാവിന് 10000 രൂപ മാത്രമായിരുന്നു ശമ്പളമെന്നും പലപ്പോഴും വലിയ പരിശീലനകേന്ദ്രങ്ങളില്‍ പോയി പരിശീലിക്കാനുള്ള സൗകര്യമൊന്നും തനിക്ക് ഇല്ലായിരുന്നുവെന്നും റെയ്ന മുമ്പ് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് താന്‍ 1998ല്‍ ലഖ്നൗവിലെ ഗുരു ഗോബിന്ദ് സ്പോര്‍ട്സ് കോളജിലെത്തിയതെന്നും കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു കാര്യവും പിതാവിന്‍റെ മുന്നില്‍വെച്ച് പറയാതിരിക്കാന്‍ താന്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നുവെന്നും റെയ്ന പറഞ്ഞിരുന്നു.