മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ താരത്തിന്റെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍.
മുംബൈയിലെ ഹോട്ടല്‍ വ്യവസായിയും നടന്റെ അടുത്ത സുഹൃത്തുമായ കുനാല്‍ ജാനിയെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏറെക്കാലമായി കുനാല്‍ ജാനി ഒളിവിലായിരുന്നു.
2020 ജൂണിലാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്‍റെ വീട്ടുജോലിക്കാരന്‍ തുടങ്ങി 33 പേരെ പ്രതികളാക്കി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പിച്ചിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട 33 പേരില്‍ എട്ടു പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
അന്വേഷണത്തിനിടെ വിദേശ കറൻസി, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.
സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജൻസി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്.
ഇതിനെ തുടർന്ന്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്‍റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.