പത്തനംതിട്ട; പണംവച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ എസ്.ഐയ്ക്കും സിപിഒയ്ക്കും സസ്പെൻഷൻ. എസ്.ഐ അനിൽ, സിവിൽ പോലീസ് ഓഫീസർ അനൂപ് കൃഷ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ. ഈ മാസം 16ന് കുമ്പനാട് ഒരു ക്ലബിൽ ചീട്ടുകളിക്കിടെയാണ് ഇവർ പിടിയിലായത്.
അനിലിന്റേയും അനൂപ് കൃഷ്ണന്റേയും പക്കൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു. കോയിപ്രം പോലീസും പത്തനംതിട്ട എസ്.പിയുടെ സംഘവും നടത്തയ പരിശോധനയിലാണ് പോലീസുകാർ ഉൾപ്പെട്ട സംഘം പിടിയിലായത്. എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
പത്തനംതിട്ട എ.ആർ ക്യാംപിലെ എസ്.ഐ ആണ് അനിൽ. മുൻപ് റാന്നിയിൽ സർവീസിലിരിക്കേ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചതിനെ തുടർന്നാണ് അനിലിനെ എ.ആർ ക്യാംപിലേക്ക് മാറ്റിയത്. നിരവധി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. 12 പേരാണ് അന്ന് അറസ്റ്റിലായത്. സ്റ്റേഷൻ ജാമ്യത്തിൽ 12 പേരെയും വിട്ടയച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പ്രമുഖർ ചീട്ടുകളിക്കാൻ എത്തുന്നതാണ് ഈ ക്ലബ് എന്ന് ആരോപണമുണ്ട്.