വണ്ടിപ്പെരിയാർ കേസന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വാളയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ടി.ഡി സുനിൽകുമാറിനെതിരെയാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥന് കേസന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലി ചെയ്തു വരികയാണ് സുനിൽകുമാർ. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബവും രംഗത്ത് വന്നിരുന്നു. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
കേസിൽ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലം പ്രതി കുറ്റവിമുക്തനായ സംഭവത്തിൽ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായി സണ്ണി ജോസഫ് പറഞ്ഞു. കേസിലെ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.