കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് സ്വപ്ന ആവർത്തിച്ച് മാധ്യമങ്ങളോട് പറഞ്ഞു. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണിത് ചെയ്തതെന്നുമാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന വ്യക്തമാക്കി.
സ്വപ്നയുടെ ആരോപണമിങ്ങനെ,
”കോഴിക്കോടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൌസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൌസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സത്യപ്രതിഞ്ജ ലംഘനം നടത്തി. പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു”. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും കൂടുതൽ തെളിവ് പുറത്ത് വിടും എന്നും സ്വപ്ന കൂട്ടിച്ചേർത്തു.