Thursday, May 16, 2024
spot_img

ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ട് നാലു മണിക്കൂര്‍; ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധം

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്യുന്ന സാഹചര്യത്തില്‍ ജലീലിന്‍റെ രാജിക്കായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാകുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെ എന്‍ഐഎയുടെ ചോദ്യംചെയ്യലിനും വിധേയനാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജിയാവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തയിട്ടുണ്ട്.

കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യല്‍ നാലു മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. രാവിലെ ആറുമണിയോടെയാണ് കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകള്‍.

മാധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടുകയായിരുന്നു. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനാണ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ എത്തിയതെന്നാണ് സൂചന.

ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്‍റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles