തിരുവനന്തപുരം: സ്വീഡനിലെ മൃഗശാലയിലെ കൂട്ടിൽ നിന്നും പുറത്ത് ചാടിയ രാജവെമ്പാലയെ പിടികൂടാൻ കേരളത്തിൽ നിന്നും വാവ സുരേഷിനെ ഇറക്കണമെന്ന് വിചാരിച്ച് മണിക്കൂറുകൾ കഴിയുന്നതിന് മുന്നേ രാജവെമ്പാല സ്വയം കൂട്ടിലെത്തി.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിലെ ഡിയോഗാര്‍ഡന്‍ ദ്വീപിലെ സ്‌കാന്‍സെന്‍ മൃഗശാലയോടു ചേര്‍ന്നുള്ള അക്വേറിയത്തില്‍നിന്നാണ് ഒക്ടോബര്‍ 22-ന് രാജവെമ്പാല പുറത്ത് ചാടിയത്. ‘ഹൗഡനി’ എന്നു വിളിപ്പേരുള്ള ഏഴടി നീളമുള്ള രാജവെമ്പാല ചില്ലുകൂട്ടിലെ മേല്‍ക്കൂരയിലെ ബള്‍ബിനിടയിലൂടെയാണ് പുറത്തേക്കിറങ്ങിയത്. എക്സ്റേ മെഷീനും മറ്റും വെച്ച് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അക്വേറിയം വളപ്പില്‍ത്തന്നെ രണ്ടു മതിലിന്റെ ഇടയിൽ പാമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മതിലുകള്‍ തുരന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എക്സ്റേയുടെ പരിധിയില്‍നിന്ന് പാമ്പ് പെട്ടെന്ന് അപ്രത്യക്ഷനായി. ഒരാഴ്ചയോളം മൃഗശാല അധികൃതര്‍ പഠിച്ചപണിയെല്ലാം നോക്കിയിട്ടും രാജവെമ്പാലയെ പുറത്ത് കൊണ്ട് വരുവാൻ കഴിഞ്ഞില്ല.
ഇതിനിടെ സ്വീഡിഷ് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പാമ്പിനെ കണ്ടെത്തലാണ് തന്റെ ഇപ്പോഴത്തെ തലവേദനയെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസിലെ മലയാളിയായ സുഹൃത്തിനോടു യാദൃച്ഛികമായി പറഞ്ഞതാണ് വാവ സുരേഷ് ചിത്രത്തില്‍ വരാന്‍ കാരണം. തൃശ്ശൂര്‍ സ്വദേശിയായ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വാവ സുരേഷിന്റെ പാമ്പുപിടിത്തകഥകള്‍ സ്വീഡിഷ് പോലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു. തുടര്‍ന്നാണ് വാവ സുരേഷിനെ കൊണ്ടുവരുന്നതിനെക്കുറിച്ച് മൃഗശാലാധികൃതര്‍ പരിഗണിച്ചത്. ഏതുനിമിഷവും പോകാനായി തയ്യാറായിക്കൊള്ളണമെന്ന് വാവ സുരേഷുമായി സംസാരിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഹൗഡനി വീണ്ടും കൂട്ടിലെത്തിയത്.