കോയമ്പത്തൂർ: ഇന്ത്യക്കാരനായ ഒരു വിദ്യാർത്ഥി യുക്രൈന്‍ (Ukraine) സൈന്യത്തില്‍ ചേര്‍ന്നതായി വിവരം. കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് സൈന്യത്തിൽ ചേർന്നത് എന്നാണ് റിപ്പോർട്ടുകൾ. സായി നികേഷ് സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്ബത്തൂരിലെ തുടിയലൂര്‍ സ്വദേശിയായ സായി നികേഷ് 2018ലാണ് യുക്രൈനിലേക്ക് പോയത്
യുക്രൈനിലെ നാഷണല്‍ എയറോ സ്പേസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെെനികേഷിനെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചില്ല. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു. അതുവഴി സെെനികേഷിനെ ബന്ധപ്പെട്ടപ്പോഴാണ് താന്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്.
കോയമ്പത്തൂരിലെ സായി നികേഷ് വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനാണ് യുവാവെന്നാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലും സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും കണ്ടെത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രതിരോധ വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ അറിയിച്ചിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു.