ടാൻസാനിയ : യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. സംഭവം നടന്നത് ടാൻസാനിയയിലാണ്. 40 പേരുമായി പോയ ചെറിയ വിമാനമാണ് വിക്ടോറിയ തടാകത്തിലേക്ക് തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ദാർ ഇ സലാമിൽ നിന്ന് ടാൻസാനിയയിലേക്ക് പോയ വിമാനം ബുക്കോബ വിമാനത്താവളത്തിന് സമീപത്ത് വെച്ചായിരുന്നു തകർന്നത്. വിമാനത്തിൽ 40 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിരവധി ആളുകളെ രക്ഷിക്കാൻ തങ്ങൾക്ക് സാധിച്ചെന്ന് കഗേര പ്രവിശ്യയിലെ പോലീസ് കമാൻഡർ വില്യം മ്വാംപഗലെ പറഞ്ഞു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. മഴ പെയ്തതോടെ വിമാനം വെള്ളത്തിൽ മുങ്ങിപ്പോയി. എല്ലാം നിയന്ത്രണത്തിലാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.