കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിപ്പിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത് . അതേസമയം മാലിന്യപ്രശ്നത്തില്‍ ഹൈക്കോടതി നിരീക്ഷണം തുടരും.
മാലിന്യനീക്കം ഇഴയുന്നതില്‍ ഹൈക്കോടതി കോർപറേഷനോട് അതൃപ്തി അറിയിച്ചു. എന്നാല്‍ പ്രതിദിനം
210-230 ടണ്‍ ജൈവമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു. റോഡരികില്‍ ആളുകള്‍ മാലിന്യങ്ങള്‍ തള്ളുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും കൂടിക്കലര്‍ന്ന നിലയിലാണ് ഈ മാലിന്യങ്ങളെന്നും കോര്‍പറേഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. മേയ് 23ന് കേസ് വീണ്ടും പരിഗണിക്കും.