കാനഡ : ഖലിസ്‌ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം വ്യക്താവ് അരിന്ദം ബഗ്ചി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
‘‘ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയുള്ള ഖലിസ്ഥാൻവാദികളുടെ പോസ്റ്ററുകൾ സ്വീകാര്യമല്ലാത്തതാണ്. ഇത്തരം വാദങ്ങൾക്ക് ഇടം നൽകരുത്. നാലുരാജ്യങ്ങളിൽ ഖലിസ്ഥാൻ വാദം ഉയരുന്നുണ്ട്. ചിലയിടങ്ങളിൽ നടപടി സ്വീകരിച്ചു. മറ്റിടങ്ങളിൽ നടപടി പുരോഗമിക്കുകയാണ്’’– അരിന്ദം ബഗ്ചി പറഞ്ഞു.
ഇന്ത്യൻ ഉന്നത നയതന്ത്രജ്ഞ ഉദ്യോഗസ്ഥർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുള്ള പോസ്റ്റുകളാണ് കാനഡയിൽ പ്രചരിച്ചത്. ഖലിസ്ഥാൻ അനുകൂല റാലിയെക്കുറിച്ച് അറിയിക്കുന്ന പോസ്റ്ററുകളിലാണ് കാനഡയിലെ ഇന്ത്യൻ പ്രതിനിധി, ഹൈക്കമ്മീഷണർ സഞ്ജയ് വർമ, ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടുത്തിയായിരുന്നു വിദ്വേഷ പോസ്റ്റർ പ്രചരിച്ചത്. കഴിഞ്ഞ മാസം 18ന് കാനഡയിലെ സറേയിൽവെച്ച് ഖലിസ്ഥാൻ വിഘടന വാദിയും ടൈഗർ ഫോഴ്സ് മേധാവിയുമായ ഹർദീപ് സിങ്ങ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്.

