പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് പോലീസ്. ഇവർ പിടിക്കപ്പെട്ട പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ ജിത്തായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ് .
കേസിലെ പ്രതികളായ നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകുന്നേരമാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. പരീക്ഷക്കിടെ നടത്തിയ ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധനക്കിടെയാണ് ഉദ്യോഗാർത്ഥി ഓടി രക്ഷപ്പെട്ടത്. ആൾമാറാട്ട ശ്രമം ബയോമെട്രിക് പരിശോധയിൽ കണ്ടെത്തുമെന്നതിനാലാണ് ഇയാൾ ഓടി രക്ഷപ്പെട്ടത് എന്നാണ് കരുതുന്നത്. പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു ആള്‍മാറാട്ട ശ്രമം നടന്നത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. നേമം മേലാംകോട് സ്വദേശി ശ്രിഹരി സദനത്തില്‍ അമല്‍ജിത്ത്.എ എന്ന പേരിലാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്. ഓടിപ്പോയ ആൾ കയറി പോയ ഈ വാഹനവും അമൽ ജിത്തിന്‍റെതാണ്. അമൽ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അമൽജിത്തിന്‍റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖിൽ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പോലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പാസാകാനായില്ല