Wednesday, May 15, 2024
spot_img

കാമുകിയുടെ ഭര്‍ത്താവിനെയും നാല് വർഷങ്ങൾക്ക് ശേഷം ഇതേ കാമുകിയെയും കൊന്ന കേസിലെ പ്രതി മരിച്ചു; മരണം ജയിലിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ

മഞ്ചേരി : കാമുകിയോടൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെയും 4 വർഷത്തിനു ശേഷം ഇതേ കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ മരിച്ചു. കഴിഞ്ഞ മാസം 31ന് മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) മരിച്ചത്. കുഴഞ്ഞു വീണതിനെത്തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കാമുകി സൗജത്തിന്റെ ഭർത്താവായ താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018ലാണ് ബഷീർ കൊലപ്പെടുത്തിയത്. കുട്ടിയ്ക്കൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗൾഫിലായിരുന്ന പ്രതി കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും കൊലപാതകത്തിന് ശേഷം പിറ്റേ ദിവസം തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ഗൾഫിലും ഇയാൾക്കെതിരെ പ്രചാരമുണ്ടായതോടെ തിരിച്ച് നാട്ടിലെത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ കാമുകി സൗജത്തും പ്രതിയായിരുന്നു.

റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികൾ പുളിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസം തുടങ്ങി. ഇതിനിടെയാണ് കഴിഞ്ഞ നവംബർ 30ന് സൗജത്തിനെ മരിച്ച നിലയിൽ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും കണ്ടെത്തി. ഇതിനിടെ കോട്ടയ്ക്കലിൽ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇതേത്തുടർന്നുള്ള ചികിത്സയ്ക്കു ശേഷമാണ് സബ് ജയിലിലേക്ക് മാറ്റിയത്.

Related Articles

Latest Articles