കശ്മീര്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. തീര്‍ത്ഥാടകരുടെ പുതിയസംഘം ജമ്മു ബേസ് ക്യാമ്പിൽ നിന്ന് യാത്ര ആരംഭിച്ചു. 4,026 തീര്‍ത്ഥാടനകരാണ് സംഘത്തിലുള്ളത്.
അതേസമയം, പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇനിയും കണ്ടെത്താനുള്ളത് നാല്‍പ്പതോളം പേരെയാണ് . കാലാവസ്ഥ മോശമായതിനാല്‍ യാത്ര പൂര്‍ണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോർട്ടുകളും വന്നിട്ടുണ്ടായിരുന്നു.
കോവിഡ് കാലത്ത് നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥാടന യാത്ര ഈ ജൂണ്‍ 30നാണ് ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ എട്ടിനുണ്ടായ അപകടം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടതില്‍ ഏറെയും തീര്‍ത്ഥാടകരാണ്.
തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.

