ദില്ലി : ജി20 ഉച്ചകോടിക്കിടെ അനായാസം ഹിന്ദി സംസാരിച്ച് ഞെട്ടിച്ച് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥ. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹിന്ദുസ്ഥാനി വക്താവ് മാർഗരറ്റ് മക്‌ലിയോഡാണ് അമേരിക്കൻ വിദേശനയങ്ങളെ പറ്റി ഹിന്ദിയിൽ മാദ്ധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യങ്ങൾക്ക് ഹിന്ദിയിൽ തന്നെ ഉച്ചാരണ സ്ഫുടതയോടെ മറുപടി നൽകിയത്.
‘‘ഇന്ത്യയും അമേരിക്കയും വിവിധ മേഖലകളിൽ വളരെയധികം സഹകരണത്തോടെ പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. വിവരസാങ്കേതിക രംഗത്ത് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. ഇലക്ട്രോണിക് വാഹന രംഗത്തും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നു.’’– മാർഗരറ്റ് പറഞ്ഞു.
അമേരിക്കൻ ഫോറിൻ സർവീസ് ഓഫിസറായ മാർഗരറ്റ് ഇന്ത്യ, പാകിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ അമേരിക്കയുടെ വിവിധ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ റോട്ടറി സ്കോളറായ മാർഗരറ്റ് കൊളംബിയ സർവകലാശാലയിൽനിന്ന് സുസ്ഥിര വികസനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഹിന്ദി, ഉറുദു ഭാഷകളിലും മാർഗരറ്റിന് അനായാസം കൈകാര്യം ചെയ്യാൻ അറിയാം.