ഇൻഡോർ : ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും കുത്തിത്തിരിഞ്ഞ പന്തുകൾക്കുമുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ ബാറ്റർമാർ. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ പോരാട്ടം 163 റൺസിൽ അവസാനിച്ചു. ഇതോടെ ഓസ്ട്രേലിയയ്ക്കു 76 റണ്‍സ് നേടിയാൽ വിജയത്തിലെത്താം. മറ്റുള്ളവർ തുടർച്ചയായി കൂടാരം കയറിയപ്പോൾ 142 പന്തുകൾ നേരിട്ട് 59 റൺസെടുത്ത ചേതേശ്വർ പൂജാര ആശ്വാസമായി. അഞ്ചു ഫോറും ഒരു സിക്സും പൂജാര പായിച്ചു.
ശ്രേയസ് അയ്യർ (27 പന്തിൽ 26), ആർ. അശ്വിൻ 28 പന്തിൽ 16), അക്ഷർ പട്ടേൽ (39 പന്തിൽ 15), വിരാട് കോലി (26 പന്തിൽ 13), രോഹിത് ശർമ (33 പന്തില്‍ 12) എന്നിവരാണ് പൂജാര ഒഴികെ രണ്ടക്കം കടന്നവർ. രണ്ടാം ഇന്നിങ്സിൽ നേഥൻ ലയണിനു മുന്നിലായിരുന്നു പേര് കേട്ട ഇന്ത്യൻ ബാറ്റിങ് നിര കറങ്ങിവീണത്.
എട്ടു വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ മാത്രം നേഥൻ ലയൺ വീഴ്ത്തിയത്. രോഹിത് ശർമ, ശുഭ്മൻ ഗിൽ,ചേതേശ്വർ പൂജാരയെയും വാലറ്റത്തെയും തകർത്താണു വിക്കറ്റു വേട്ട പൂർത്തിയാക്കിയത്. ആദ്യ ഇന്നിങ്സിലെ മൂന്നു വിക്കറ്റുകളും നേഥൻ ലയൺ നേടിയിരുന്നു.\