Sunday, May 19, 2024
spot_img

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം….ഇന്നത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്…

തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വച്ച ശേഷമാണ് ഇയാള്‍ റോഡില്‍ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നോക്കൂ… മദ്യപിച്ച ശേഷം ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നു, പോലീസുകാരെ ചീത്തവിളിക്കുന്നു, ആകെ ബഹളം. പൊലീസ് ജനമൈത്രി ആയതിനാല്‍ പതിവ് ഉപദേശം നടത്തുന്നു. ആരാന്റെ അമ്മയ്ക്കു ഭ്രാന്തു വന്നാല്‍ എന്ന ലൈനില്‍ മദ്യപാനിയുടെ പ്രകടനം അവര്‍ ആസ്വദിക്കുന്നതായി അതിന്‍രെ വീഡിയോ തെളിയിക്കുന്നു. എന്നിട്ട് പതിവു പോലെ ഉപദേശിച്ചു നന്നാക്കി റോഡിലിറക്കി വിടുന്നു. നല്ലവരായ പോലീസുകാര്‍ ബൈക്ക് വാങ്ങിവയ്ക്കാന്‍ മറന്നില്ല. പോലീസുകാര്‍ മടക്കി അയച്ച ഈ സാമൂഹ്യവിരുദ്ധനാണ് വഴി വക്കില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌ക്കൂട്ടര്‍ യാത്രക്കാരിയെ ഉപദ്രവിക്കുന്നത്. യുവതിയുടെ മുടി വലിച്ചു അവരെ നിലത്തിടുന്നു, അവരുടെ കൈ പിടിച്ചു തിരിക്കുന്നു… ഈ അക്രമിയില്‍ നിന്ന് ഇവരെ രക്ഷിക്കുന്നത് ഓട്ടോക്കാരും. പോലീസിന്റെ മഹാമനസ്‌ക്കത എങ്ങനെ പബ്‌ളിക് ന്യൂയിസന്‍സായി മാറുന്നു എന്നാണ് ഇവിടെ കാണുന്നത്.

ഈ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണ്. അവരുടെ ജീവന്‍ തിരിച്ചു കിട്ടിയത് അവരുടെ മാതാപിതാക്കളുടെ ഭാഗ്യം എന്നു മാത്രമേ പറയാനാവൂ. എന്ത് അടിസ്ഥാനത്തിലാണ് പോലീസ് ഈ പൊതു ശല്യക്കാരനെ റോഡിലേയ്ക്കു തിരിച്ചു വിട്ടത്. മദ്യപിച്ചു ഡ്രൈവു ചെയ്തു എന്നു തെളിയുന്നവരെ ലഹരി ഇറങ്ങും വരെ സ്റ്റേഷനില്‍ ഇരുത്തുന്ന ഒരു കലാപരിപാടി എല്ലാ ഏമാന്മാരും ചെയ്യാറുള്ളതാണ്. ഈ കേസില്‍ അതൊന്നും കണ്ടില്ല., ജനങ്ങളുടെ സുരക്ഷയില്‍ എന്തെങ്കിലും കരുതലുള്ള ഏതെങ്കിലും പോലീസുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു. പോലീസ് സ്‌റ്റേഷന്റെ മുറ്റത്തു പ്രകടനം നടത്തിയവനെ പോലും വിട്ടയക്കും വിധം വിശാല ഹൃദയമുള്ളവരായി പോലീസ്മാറിയോ.

തിരുവനന്തപുരത്ത് ഒരു മേയറും ഭര്‍ത്താവും കാട്ടിക്കൂട്ടിയ പരാക്രമത്തില്‍ പോലീസ് കൊണ്ടു പോയ ഡ്രൈവറെ ലഹരി പരിശോധനയെല്ലാം കഴിഞ്ഞു വിടുന്നത് മണിക്കൂറുകള്‍ക്കു ശേഷം പിറ്റേദിവസമാണ്. പാവപ്പെട്ട ഒരു ഡ്രൈവറോടുള്ള സമീപനം തിരുവല്ലയില്‍ എത്തിയപ്പോള്‍ എന്തേ മറന്നു പോയത് പോലീസു കാരാ. ഇതും ഒറ്റപ്പെട്ട സംഭവം എന്നു പറയാന്‍ വരട്ടെ , തിരുവല്ലയില്‍ നിന്ന് ഏറെ ദൂരമില്ല കൊട്ടാരക്കരയ്ക്ക്. ലക്കില്ലാത്ത ഒരുത്തനെ പരിശോധനയ്ക്കായി ഒരു ലേഡി ഡോക്ടറുടെ അടുക്കലേയ്ക്ക് കെട്ടഴിച്ചു വിട്ട് കാഴ്ച കണ്ടു നിന്ന പോലീസു കാരെ ഇവിടെ സ്മരിക്കുന്നു. അന്ന് അവരുടെ അവധാനതയുടെ വിലയായി നല്‍കേണ്ടിവന്നത് വന്ദനാ ദാസ് എന്ന യുവഡോക്ടറുടെ ജീവനായിരുന്നു. അന്നും ഇതേപോലെ ന്യായവും വകുപ്പും നിയമവുമൊക്കെ പറയാന്‍ കഴിഞ്ഞേക്കും. പക്ഷേ ലഹരിക്ക് അടിമപ്പെട്ട് സ്വബോധമില്ലാതെ പൊതുശല്യമാകുന്നവരെയും അക്രമസ്വഭാവം കാട്ടുന്നവരേയും തിരിച്ചറിയാന്‍ പോലീസുകാര്‍ പഠിക്കുന്ന ക്രിമിനല്‍ സൈക്കോളജിയ്ക്ക് കഴിയുന്നില്ലേ എന്നാണ് ചോദിക്കാനുള്ളത്.

പ്രതി ലഹരിക്ക് അടിമ ആയിരുന്നു എന്നത് വ്യക്തമായിരിക്കെ പൊതുജനങ്ങള്‍ക്കു ഉപദ്രവം ആകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കേണ്ട ഉത്തരവാദി്ത്തം പോലീസിനില്ലേ. കേരളത്തില്‍ നടക്കുന്ന ഇതുപോലെയുള്ള സംഭവങ്ങളില്‍ യുക്തമായ നടപടികള്‍ എടുക്കേണ്ടതും പൊതുജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ അവസരം ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വം ആണ്.. അത് മേയറുടേയും എംഎല്‍എയുടേയും പാര്‍ട്ടിക്കാരുടേയും സ്വന്തം സുരക്ഷാകാര്യം മാത്രമാകരുത്.
നമ്മുടെ നാട് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിയമലംഘനങ്ങളുടെയും അഹങ്കാരത്തിന്റെയും കൂലിത്തല്ലിന്റെയും നാടായി മാറുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് ശക്തമായ ഇടപെടലുകളിലൂടെ ആണ്….സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മയക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു…അക്രമികളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു കൊടുത്ത് ആഭ്യന്തരമന്ത്രി നാടു ചുറ്റുമ്പോള്‍ ജനം ആരോടാണ് സുരക്ഷ ആവശ്യപ്പെടേണ്ടത്. പ്രതിയെ നാട്ടുകാരും ബന്ധുക്കളും കൈവച്ചു എന്നും അറിയുന്നുണ്ട്. ദയവായി ഇത്തരക്കാരെ ഇങ്ങനെ ഒന്നും ചെയ്യരുത് … പാവം ഖജനാവ് നിറക്കാന്‍ നമ്പര്‍ 1 സര്‍ക്കാരിനെ സഹായിച്ചവനാണ് അവന്‍… മദ്യമില്ലാതെ കേരളമില്ല …ബാറുകളില്ലാതെ എല്‍ഡിഎഫുമില്ല.

Related Articles

Latest Articles