തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.വാൽപ്പാറയിലെ പൊതു ശ്മാശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. നേരത്തെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകുന്നേരം മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.

