ഇടുക്കി: സ്വകാര്യ വ്യക്തിയുടെ ഫാമിലെ നീന്തൽക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വാഴവര മോർപ്പാളയിൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ നീന്തൽക്കുളത്തിലാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. ഷിബുവിന്റെ സഹോദരന്റെ ഭാര്യ മോർപ്പാളയിൽ ജോയ്‌സ് ഏബ്രഹാം (52) ആണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . ഇന്നുച്ച കഴിഞ്ഞ് ഫാം സന്ദർശിക്കാൻ എത്തിയവരാണ് നീന്തൽക്കുളത്തിൽ കമിഴ്ന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻതന്നെ പോലീസിലും വിവരം അറിയിച്ചു. സംഭവത്തിൽ ഭർത്താവ് എം.ജെ.ഏബ്രഹാമിനെയും അനുജന്റെ ഭാര്യ ഡയാനയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വിദേശത്തായിരുന്ന ജോയ്‌സും ഭർത്താവ് എം.ജെ.ഏബ്രഹാമും നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് നൽകിയിരിക്കുന്നതിനാൽ ഷിബുവും കുടുംബവും താമസിക്കുന്ന ഏബ്രഹാമിന്റെ തറവാട്ടിലാണ് താമസിച്ചിരുന്നത്. വീട്ടിൽ തീപിടുത്തമുണ്ടായതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഷിബുവിന്റെ ഭാര്യ ഫാം സന്ദർശിക്കാൻ എത്തിയവരോടൊപ്പമായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഷിബു സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഏബ്രഹാം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നെന്നാണ് അറിവ്. ഇടുക്കിയിൽ നിന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി