അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സംസ്ഥാനത്തിന് പൊതുഅവധി പ്രഖ്യാപിച്ച മഹാരാഷ്ട്രാ സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി ബോംബെ ഹൈക്കോടതി. നാല് നിയമ വിദ്യാർത്ഥികളാണ് സർക്കാർ തീരുമാനത്തിനിതിരെ ഹർജി സമർപ്പിച്ചത്. ഹർജിക്കാരെ കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഹർജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും നിരീക്ഷിച്ച കോടതി നിയമ വിദ്യാർത്ഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്ക് പൊതു അവധി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നും മതപരമായ ആഘോഷങ്ങളല്ലാതെ ക്ഷേത്രം തുറക്കുന്നതിന് അവധി നൽകുന്നത് മതേതരത്വത്തിന് എതിരെന്നുമായിരുന്നു ഹർജിക്കാരുടെ വാദം . എന്നാൽ 1968ലെ നോട്ടിഫിക്കേഷൻ പ്രകാരം സംസ്ഥാന സർക്കാരിനും അവധി നൽകാൻ അധികാരമുണ്ടെന്നും പ്രതിഷ്ഠാ ദിനത്തിലെ അവധി മതേതരത്വത്തെ ബാധിക്കില്ലെന്നും എജി സർക്കാരിനായി വാദിച്ചു.