Sunday, May 19, 2024
spot_img

ഫ്രാൻസ് കത്തുന്നു; യുപിയിൽ യോഗിആദിത്യനാഥ് നടപ്പിലാക്കിയ ബുൾഡോസർ മന്ത്രം ഫ്രാൻസിലും വേണം;യോഗിയെ ഫ്രാൻസിലേക്കും അയക്കണമെന്നാവശ്യവുമായി ട്വീറ്റ്: സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

ലക്നൗ :അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവ‌ച്ചുകൊന്നതിനെത്തുടർന്നുണ്ടായ കലാപം നാലാം ദിവസവും അതി രൂക്ഷമായി തുടരുന്ന ഫ്രാൻസിൽ ‘യോഗി മോഡൽ’ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെട്ട ട്വീറ്റിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ച. കഴിഞ്ഞ നാലു ദിവത്തിലേറെയായി ഫ്രാൻസ് കലാപത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്. ഇതിനിടെയാണ് ഫ്രാൻസിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അവിടേയ്ക്ക് അയയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ട്വീറ്റ് വന്നത്.

ട്വീറ്റ് വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഇതോടെ ചർച്ച കൂടുതൽ കൊഴുത്തു. ‘‘തീവ്രവാദം കലാപങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ, ലോകത്തിന്റെ ഏതു ഭാഗത്തും ക്രമസമാധാന നിലയും ക്രമസമാധാന പ്രശ്‌നങ്ങളും ഉടലെടുക്കുമ്പോൾ, ലോകം ആശ്വാസം തേടുകയും ഉത്തർപ്രദേശിൽ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ പരിവർത്തനത്തിനായി കൊതിക്കുകയും ചെയ്യുന്നു.’’ എന്നായിരുന്നു യോഗിയുടെ ഓഫീസിന്റെ പ്രതികരണ ട്വീറ്റ്.

തൊട്ട് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വവും ‘യോഗി മോഡലിനെ’ പ്രശംസിച്ച് രംഗത്തെത്തി. ഉത്തർപ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി ഒരു വിഡിയോ പുറത്തിറക്കി: “ഉത്തർപ്രദേശിലെ എല്ലാ ജില്ലകളും കർഫ്യൂ ഏർപ്പെടുത്തുന്ന ഒരു കാലമുണ്ടായിരുന്നു, എല്ലായിടത്തും കലാപങ്ങളുണ്ടാകും. എന്നാൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വരികയും കലാപകാരികളെ സർക്കാർ അടിച്ചമർത്തുകയും അവരുടെ വീടുകൾക്കു മുകളിലൂടെ ബുൾഡോസർ ഓടിക്കുകയും ചെയ്തതോടെ യുപിയിൽ കലാപം പൂർണമായും അവസാനിച്ചു. ഇതിന്റെ പ്രതിധ്വനി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കേൾക്കുന്നുണ്ട്. അതുകൊണ്ടാണ് ഫ്രാൻസ് പോലൊരു രാജ്യത്ത് കലാപം നിയന്ത്രിക്കുന്നതിനു യോഗി മോഡൽ നിർദേശിക്കുന്നത്. ഉത്തർപ്രദേശിന്റെ ക്രമസമാധാനപാലനത്തിനുള്ള ആഗോള അംഗീകാരമാണിത്.’’ വിഡിയോയിലൂടെ രാകേഷ് ത്രിപാഠി വ്യക്തമാക്കി.

അൾജീരിയൻ – മൊറോക്കൻ വംശജനായ പതിനേഴുകാരനെ പോലീസ് ഉദ്യോഗസ്ഥൻ വാഹന പരിശോധനയ്ക്കിടെ വെടിവ‌ച്ചുകൊന്നതിനെത്തുടർന്നാണ് ഫ്രാൻസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികൾ വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. നിരവധി ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടതായും വാർത്തകൾ പുറത്തു വന്നു. ആക്രമണ സംഭവങ്ങളിലായി 250 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കലാപകാരികളായ 667 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഭൂരിഭാഗവും 14നും 18നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു. നിലവിൽ 40,000 പോലീസുകാരെയാണ് സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് നയീൽ എന്ന പതിനേഴുകാരനെയാണു വാഹനപരിശോധനയ്ക്കിടെ പൊലീസ് വെടിവച്ച് കൊന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞു. വെടിയുതിർത്ത പൊലീസുകാരനെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇയാളെ കരുതൽ തടങ്കലിലേക്കു മാറ്റി.

Related Articles

Latest Articles