നടിയെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുള്ള അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കെെമാറിയില്ലെന്നുമാണ് ഹർജിയിൽ അതിജീവിത വ്യക്തമാക്കുന്നത്. അതേസമയം ജനുവരി ആദ്യവാരത്തിൽ തന്നെ വിഷയത്തിൽ അന്വേഷണം പൂർത്തിയായി എന്നാണ് വിവരം.
തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂവിൽ മാറ്റം വന്നതായി കണ്ടെത്തിയത്. മെമ്മറി കാർഡ് കംപ്യൂട്ടറുകളിലോ ഫോണുകളിലോ ഉപയോഗിക്കുമ്പോഴാണ് ഹാഷ് വാല്യൂ മാറുന്നത്. തുടർന്ന് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും , ഹൈക്കോടതി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഹെെക്കോടതി ജില്ലാ സെഷൻസ് ജഡ്ജിയെ നിയോഗിക്കുകയും ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷണം നടത്തി ഹെെക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്‌തു. ഈ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും റിപ്പോർട്ടിന് രഹസ്യസ്വഭാവമുണ്ടെന്നും അതിനാൽ നൽകാനാവില്ലെന്നുമാണ് അറിയിച്ചത്. തുടർന്നാണ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചത്.