കോഴിക്കോട് : ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പാര്‍പ്പിട സമുച്ഛയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തു വന്നു. പാര്‍പ്പിട സമുച്ഛയത്തിലേക്കുള്ള റോഡ് നിര്‍മിച്ചത് തണ്ണീര്‍തടം നികത്തിയാണെന്ന് റവന്യൂ അധികൃതര്‍, കണ്ടെത്തിയതിനെ തുടർന്ന് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിനെ മറികടന്ന് നിര്‍മ്മാണം തുടരുന്ന സാഹചര്യമാണിപ്പോൾ. ഇതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹര്‍ജി നൽകിയിരുന്നു. ഹർജി ഇപ്പോൾ കോഴിക്കോട് മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ്.
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലാണ് ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പുതിയ പാര്‍പ്പിട സമുച്ഛയംനിർമ്മിക്കുന്നത്. ഒരു വന്‍കിട വികസന പദ്ധതി എന്ന നിലയില്‍ നാടിനും പഞ്ചായത്തിനും അത് നേട്ടമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ മഴക്കാലത്ത് പ്രളയത്താല്‍ വലയുന്ന ഈ നാട്ടില്‍ കുന്നുകള്‍ ഇടിക്കുന്നതും തണ്ണീര്‍തടം നികത്തുന്നതും കണ്ടപ്പോഴാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.എന്നാൽ ഇതിനെയെല്ലാം മറികടന്ന് നിര്‍മ്മാണം തുടരുകയായിരുന്നു. ഇതിനിടെയാണ് പദ്ധതി പ്രദേശത്തേക്ക് ഹൈലറ്റ് ഗ്രൂപ്പ് ദേശീയപാതയില്‍ നിന്ന് പുതിയൊരു റോഡ് നിര്‍മ്മിച്ചത്. സ്ഥലം പരിശോധിച്ച വില്ലേജ് അധികൃതര്‍ തണ്ണീര്‍തടം നികത്തിയാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന് കണ്ടെതുകയായിരുന്നു. നിർമ്മാണം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടും അത് ഫലം കാണാതായപ്പോഴാണ് കോടതിയെ സമീപിച്ചത്.