തിരുവനന്തപുരം: നഗരസഭയിലെ മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്ഐആർ.ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്.പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തിന് മേയർ നൽകിയ മൊഴി.
ആരാണ് കത്ത് എഴുതിയതെന്നോ എവിടുന്നാണ് കത്ത് വന്നതെന്നോ ഇതുവരെ ഒരു തെളിവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ചിന് ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്. യഥാർത്ഥ കത്ത് നശിപ്പിച്ച സാഹചര്യത്തിൽ അത് ആര് തയ്യാറാക്കിയെന്ന് കണ്ടെത്തിയാലേ തെളിവ് നശിപ്പിച്ചതും ഗൂഡാലോചനയും ഉള്‍പ്പടെയുള്ള അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ചിന് കടക്കാൻ കഴിയൂ എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലും പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് നേരിട്ട് മൊഴി നൽകിയിരുന്നില്ല