ദില്ലി: ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി 17-ാമത് ലോക്സഭാ സമ്മേളനം ഇന്ന് അവസാനിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് പാർലമെന്റിന്റെ ഇരു സഭകളും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തിൽ ചർച്ച ചെയ്യും.
എല്ലാ അംഗങ്ങളും ഹാജരായിരിക്കും എന്നുറപ്പിക്കാൻ ബിജെപി പാർലമെന്റ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാമക്ഷേത്രം സാധ്യമാക്കിയ നരേന്ദ്രമോദിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പാർലമെന്റ് പ്രമേയം പാസാക്കാൻ സാധ്യതയുള്ളതാണ് റിപ്പോർട്ടുകളുണ്ട്. പ്രമേയത്തിന് പുറമെ ‘അമൃത് കാൽ’ (വികസിത ഭാരതം) എന്ന വിഷയത്തിൽ ചർച്ചയുമുണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം 31നാണ് പാർലമെന്‍റ് സമ്മേളനം ആരംഭിച്ചത്. ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച പാർലമെന്‍റ് സമ്മേളനത്തിൽ നിരവധി ധനബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കി. പൊതുപരീക്ഷാക്രമക്കേട് തടയിൽ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ സുപ്രധാന ബില്ലുകളും ഈ സമ്മേളന കാലയളവിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും ചേർന്ന് പാസാക്കിയിരുന്നു.