ദില്ലി : സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. രാത്രി എട്ടുമണിയോടെ മൃതദേഹം ആലക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. നാളെ രാവിലെ ഒമ്പത് മണിക്ക് നെല്ലിപ്പാറ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറ് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ദില്ലി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തിച്ചത്.നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റിന്‍റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഇരുവരും ഫ്ലാറ്റിലെ ബേസ് മെന്‍റില്‍ അഭയം തേടുകയായിരുന്നു. പിന്നീട് എംബസിയുടെ സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം സുഡാനിൽ 10 ദിവസം കഴിഞ്ഞത് പേടിച്ചു വിറച്ചാണ്. ആൽബർട്ട് വെടിയേറ്റ് മരിച്ചതിന് ശേഷം ഫ്ലാറ്റിന്റെ ഇടനാഴിയിൽ ആണ് കഴിഞ്ഞത്. ആൽബർട്ടിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഉം ദുർമൻ ആശുപത്രിയിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാറിന്റെ വേഗത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല പറഞ്ഞു.