140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്‌കാരം പത്ത് ദിനരാത്രങ്ങൾ മാത്രമകലെയാണ്. ജനുവരി 22 ലെ സൂര്യൻ അസ്തമിക്കുക അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയായിക്കൊണ്ടായിരിക്കും.
അയോദ്ധ്യ രാമക്ഷേത്ര അഭിഷേക ചടങ്ങിന് സാക്ഷിയാകാൻ അംബേദ്ക്കർ, ജഗജീവൻ റാം, കാൻഷി റാം തുടങ്ങി നിരവധി പട്ടിക ജാതി/ വർഗ കുടുംബങ്ങളെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദവി വഹിക്കുന്നവരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മാത്രമാണ് ക്ഷണം.
ഭാരത് രത്ന, പരം വീർ ചക്ര, പത്മ അവാർഡുകൾ നേടിയവർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ബുദ്ധിജീവികൾ, കലാകാരൻമാർ, എഴുത്തുകാർ, കർഷകർ, തൊഴിലാളികൾ, തുടങ്ങീ രാജ്യത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്നവരുടെ പ്രതിനിധികൾ ആ ദിനം രാമജന്മഭൂമിയിൽ ഉണ്ടാകും. പുരാണപ്രഭാഷകർ, ആശ്രമ, ക്ഷേത്ര ട്രസ്റ്റികൾ, 150 ആചാരങ്ങളിലെ പൂജാരിമാർ, നേപ്പാളിലെ സന്ത് സമാജ് അംഗങ്ങൾ, ജൈന, ബുദ്ധ, സിഖ് നേതാക്കൾ എന്നിവർ ഉണ്ടാകും. 50 രാജ്യങ്ങളിലെ ഹിന്ദു സമൂഹങ്ങളിൽ നിന്ന് 55 പേർ കാണും.
മധ്യപ്രദേശിൽ നിന്നുള്ള കാഴ്‌ചാപരിമിതിയുള്ള കവിയും ഭജൻ ഗായകനുമായ അക്ബർ താജിനും ക്ഷണമുണ്ട്. 14 ന് അയോദ്ധ്യ നാഗരിയിലെത്തി അന്ന് മുതൽ രാമഗാനങ്ങൾ ആലപിക്കുമെന്ന് താജ് പറഞ്ഞു. കുട്ടിക്കാലം മുതൽ ശ്രീരാമനെ സ്തുതിച്ച് പാടുന്ന താജ് ഇപ്പോഴും കുടിലിൽ ആണ് താമസിക്കുന്നത്.