പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ജനാധിപത്യം എന്തെന്നും എന്തിനെന്നും ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ തലപ്പത്തുള്ളവർക്ക് അറിയില്ലെന്നും മൃതദേഹ സംസ്‌കാരം സംബന്ധിച്ച ഓര്‍ഡിനന്‍സ് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും സഭ വ്യക്തമാക്കി. വ്യക്തതയില്ലാത്ത ഓര്‍ഡിനന്‍സിന് പിന്നില്‍ നിരീശ്വരവാദികള്‍ ഭരിക്കുന്നതിന്റെ പ്രശ്‌നമാണുള്ളത്.
ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ വരിക്കോലി പള്ളിയില്‍ നടന്ന സംസ്‌കാരം ഏകപക്ഷീയ നടപടിയാണെന്ന് സുനഹദോസ് സെക്രട്ടറി യുഹനാന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. ജനാധിപത്യം എന്തെന് ഭരിക്കുന്നവര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സഭ വ്യക്തമാക്കി. സുപ്രീംകോടതി വിധി മറികടക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ഓര്‍ഡിനന്‍സിന് പിന്നില്‍.
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അടി കിട്ടിയതില്‍ സന്തോഷിക്കുന്നവര്‍ ഭാവിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും, ഇക്കാര്യത്തില്‍ നിയമ നടപടികള്‍ തുടരുമെന്നും സഭാ നേതൃത്വം പത്ര സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങുകയാണെന്ന സൂചനയാണ് പത്രസമ്മേളനത്തിലൂടെ ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയത്.