കാഞ്ഞിരപ്പിള്ളി: കോട്ടയത്ത് സ്വത്ത് തർക്കത്തിനിടെ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഫ്‌ളാറ്റ് നിര്‍മാതാവായ ജോര്‍ജ് കുര്യന്‍. കോട്ടയം കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് വെടിയേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം.
അതേസമയം തറവാട്ട് സ്ഥലം വിറ്റതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്, വെടിവെപ്പില്‍ കലാശിച്ചത്. കൊച്ചിയില്‍ ഫ്‌ളാറ്റ് നിര്‍മാതാവായ ജോര്‍ജ് കുര്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയിരുന്നു.
എന്നാൽ തന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുവേണ്ടിയായിരുന്നു ജോര്‍ജ് സ്ഥലം വിറ്റതെന്നാണ് വിവരം. ഇതോടെ ഊട്ടിയില്‍ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ്, ഇന്ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്.
ഇത് സംബന്ധിച്ച് തറവാട്ടു വീട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പിന്നാലെ ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് വെടിയേറ്റ രഞ്ജു അപ്പോള്‍ തന്നെ മരിച്ചു.