അന്തരിച്ച പന്തളം രാജകുടുംബാംഗവും കൊട്ടാരം നിര്‍വാഹക സംഘം മുന്‍ അദ്ധ്യക്ഷനുമായ പി ജി ശശികുമാര്‍ വര്‍മ്മയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സാംസ്കാരിക പ്രമുഖരും പൊതു ജനങ്ങളും അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. തത്വമയി നെറ്റ്‌വർക്കിനെ പ്രതിനിധീകരിച്ച് ഓപ്പറേഷൻസ് വിഭാഗം തലവൻ സനോജ് നായർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എഴുപത്തി രണ്ടു വയസായിരുന്നു. കോട്ടയം കിടങ്ങൂര്‍ പാറ്റിയാല്‍ ഗോദശര്‍മന്‍ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തില്‍ അംബികത്തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് അദ്ദേഹം ജനിച്ചത്.
ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 2007ല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ച ശേഷവും വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം ദീര്‍ഘകാലം പന്തളം കേരളവര്‍മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ലെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.