തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച ലഹരിമരുന്നിന് അടിമയായ അദ്ധ്യാപകനായ ജി.സന്ദീപിന്റെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും മെഡിക്കൽ സർവീസ് കോർപറേഷന്റെ തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ ഗോഡൗണിലെ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിനും മന്ത്രിസഭ ധനസഹായം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വീതമാണ് ധനസഹായം.
കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ച എസ്.ആര്‍. രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍.കെ ഷൈബിക്ക് 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍നിന്ന് ഒറ്റത്തവണ ധനസഹായമായി അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായി.