തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി പരോളില്ല. പരോൾ നൽകിയ പ്രതികൾ പുറത്തിറങ്ങി അതേകുറ്റകൃത്യം വീണ്ടും ആവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർദ്ധനയ്ക്ക് കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് നടപടി.
നേരത്തെയും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരില്‍ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് സാധാരണ അവധിയും അടിയന്തര അവധിയും അനുവദിച്ചുതുടങ്ങിയത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്.