തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ ഒരു മാ സമായി കോർപറേഷനുള്ളിലും പുറത്തും നടത്തുന്ന സമരം നീളുന്നതിലും പ്രശ്നപരിഹാരമുണ്ടാകാത്തതിലും സർക്കാരിന് കടുത്ത അതൃപ്തി ഉണ്ടായതോടെ മന്ത്രി എം. ബി.രാജേഷ് പ്രതിപക്ഷവുമായി ഇന്നു ചർച്ച നടത്താൻ തയാറായി.കത്ത് വിഷയത്തിൽ ഹൈക്കോടതിയിലും തദ്ദേശ സ്ഥാപനങ്ങളിലും മേയർക്കെതിരായ ഹർജികളിന്മേലുള്ള തുടർനടപടികൾ സർക്കാരിനും പാർട്ടിക്കും നിർണ്ണായകമാണ്. ക്രൈംബ്രാഞ്ച് വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നതിനാൽ കോർപറേഷനിലെ താത്കാലിക നിയമനത്തിനുള്ള കത്തിന്മേൽ പരിശോധന വേണ്ടെന്ന കോർപറേഷൻ വധം ഓംബുഡ്സ്മാൻ തള്ളിയത് മേയർക്ക് തിരിച്ചടിയായി.
തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഔദ്യോഗിക ലെറ്റർ പാഡിൽ എഴുതിയതായി പറയുന്ന കത്താണ് കഴിഞ്ഞ മാസം 5ന് പുറത്തായത്.ഇതോടെ സിപിഎം നേതൃത്വം വെട്ടിലായി.പ്രതിപക്ഷ പാർട്ടികൾ സമരം ഏറ്റെടുത്തതോടെ കോർപറേഷൻ സമരകളമായി മാറി.ഒരു മാസമായി തുടരുന്ന സമ രം കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. സമരം നീളുന്നത് കോർപറേഷൻ ഭരണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നുവെന്നും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവും സിപിഎമ്മിനുള്ളിലുണ്ട്.